Sunday, September 24, 2023

ഓട്ടം

 ഞാനും നിങ്ങളും ഓട്ടത്തിലാണ്...

വിശ്രമമില്ലാത്ത ഓട്ടം..

ചിലരൊക്കെ വയറു നിറയ്ക്കാനും 

മറ്റു ചിലർ വയറു കുറയ്ക്കാനും.

പുതിയ മേച്ചിൽ പുറങ്ങൾ തേടി ഓടുന്നവർ

കൂടുതൽ വെട്ടിപ്പിടിക്കാൻ ഓടുന്നവർ


എല്ലാം കണ്ട് ,

നമുക്ക് മുന്നേ ഓടിതളർന്നവർ 

മണ്ണിനടിയിൽ കിടന്നു ചിരിക്കുന്നുണ്ടാകും ....



ഭ്രാന്ത്

 

ബോധത്തിനും അബോധത്തിനും ഇടയ്ക്കുള്ളൊരു നൂലിഴ പാലത്തിലാണ്  ഞാനിപ്പോൾ 

ഇടയ്ക്കൊക്കെ തെന്നി വീഴുന്നുണ്ട് 

മറവിയുടെ അഗാധ ഗർത്തങ്ങളിലേക്ക്

Wednesday, February 16, 2022

യാത്ര

 എനിക്കൊരു ഒരു യാത്ര പോകണം

തനിയെ ഒരു യാത്ര പോകണം 

മനം മടുപ്പിക്കുന്ന ബില്ലിംഗ് റിപ്പോർട്ടുകൾ ഉപേക്ഷിച്ച്

രക്ത സമ്മർദ്ദം സമ്മാനിച്ച ഫോൺ കോളുകൾ ഉപേക്ഷിച്ച് 

ബന്ധങ്ങളുടെ ബന്ധനങ്ങൾ ഉപേക്ഷിച്ച്,

മടിയിലെ കനം നോക്കി കൂട്ടുകൂടുന്ന കപട സൗഹൃദങ്ങൾ ഉപേക്ഷിച്ച്

പറയാതെ ബാക്കി വെച്ച പ്രണയമുപേക്ഷിച്ച്

അങ്ങിനെ അങ്ങിനെ എല്ലാം ഉപേക്ഷിച്ച്,

എല്ലാമെല്ലാം ഉപേക്ഷിച്ച്......

ബാധ്യതയുടെ കണക്കു പുസ്തകംതുറക്കാത്ത

 ഒരു പുലരിയെങ്കിലും

 കണികണ്ടുണർന്നൊരു യാത്ര....

....اصير للحقي في صيري حبيبا

The journey to the beloved....

The journey to the truth.....





Monday, January 31, 2022

മോഹ പക്ഷി


അരുതെന്ന് പറഞ്ഞിട്ടും 

അടക്കി നിർത്തിയിട്ടും

അനുസരണക്കേട് കാട്ടി,

കൂട് തുറന്ന് പുറത്തു വരുന്നുണ്ട്,

മനസ്സിലെ മോഹക്കിളികൾ.

അരുതാത്തതെന്തൊക്കെയോ കൊത്തി പെറുക്കാൻ.

                     



Friday, December 24, 2021

മുറിവ്...

സ്നേഹം

ഈറൻ വയലറ്റ് നിറമുള്ള ലില്ലി പൂക്കളെ
പൂക്കളുടെ രാജകുമാരികളേ 

കരളിൽ ഉണങ്ങാതെ കാക്കുന്ന കാഞ്ഞിരത്തിന്റെ മുറിവുകളിൽ

തേൻ പുരട്ടാൻ നീ വരുമോ...?

വിരഹം

 പറയാതെ ബാക്കിവെച്ച  എൻ്റെ നഷ്ട പ്രണയമേ....

മൈലാഞ്ചി ചെടികൾ തണൽ വിരിക്കുന്ന

പള്ളിക്കാട്ടിലെ നനവാർന്ന മീസാൻ കല്ലുകൾക്ക്  മീതെ

ഞാൻ എന്റെ സ്നേഹത്തിന്റെ വാക്കുകൾ നിന്നോട് പറയട്ടെ

പ്രാർത്ഥന 

പ്രിയമുള്ളവനേ 

ആറടി മണ്ണിലൊരുക്കിയ മണിയറയിൽ

ഏകാകിയായ് ഞാൻ ഉറങ്ങുമ്പോൾ

എന്നെ നീ വന്നുണർത്തീടണം.

നിന്റെ കാലടിയൊച്ചക്കായ് 

ഞാൻ കാതോർത്തിരിക്കാം...









Friday, October 17, 2014

ചങ്ങായി കുറി


 
 

                                                                                                                 
പോസ്റ്റ്‌ കാര്‍ഡിന്റെ വലിപ്പത്തില്‍ വെള്ള കട്ടി പേപ്പറില്‍ അച്ചടിച്ചു വന്നിരുന്ന ഇത്തരം ക്ഷണകത്തുകള്‍ ഒരു പക്ഷെ ഇന്നത്തെ തലമുറ കണ്ടിട്ട് പോലുമില്ലായിരിക്കും .


അന്ന് ബ്ലേഡ് കാരും കൊള്ളപലിശക്കാരും നാട്ടിലില്ലായിരുന്നു.
കൂണുപോലെ മുളച്ചു പൊന്തിയ പണ്ടം പണയം ബോര്‍ഡുകളും കുറവായിരുന്നു . അന്ന് വേലായുധനും കരീമുമൊക്കെ ഏകോദര സഹോദരങ്ങളെ പോലെയായിരുന്നു . അവര്‍ക്കിടയില്‍ പള്ളിയും അമ്പലവുമൊന്നും ചര്‍ച്ചാ വിഷയങ്ങല്ലായിരുന്നു.

മനസ്സുകളില്‍ നന്മ മാത്രം കൊണ്ടുനടന്നിരുന്ന തനി നാടന്മാരെ കുറിച്ചും നാട്ടിന്‍പുറത്തെ കുറിച്ചുമാണ് പറഞ്ഞു വരുന്നത് .
പെണ്‍കുട്ടിയുടെ കല്യാണത്തിന് അതുമല്ലെങ്കില്‍ വീടിന്‍റെ മേല്‍കൂര മേയുന്നതിന് അല്ലെങ്കില്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന മറ്റെന്തെങ്കിലും
ആവശ്യത്തിന് പരസ്പരം കൊണ്ടും കൊടുത്തും അവര്‍ കൊണ്ടു നടന്നിരുന്ന
ചങ്ങാതി കുറികള്‍ , സാമ്പത്തിക ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദമെടുതിട്ടൊന്നുമല്ലായിരുന്നു.
പരസ്പരം അറിഞ്ഞു കൊണ്ടുള്ള കൈവായ്പകളായിരുന്നു ചങ്ങാതി കുറികള്‍ .
നാട്ടിന്‍ പുറത്തെ ഏതെങ്കിലും ചായകടകളിലായിരിക്കും ചങ്ങാതി കുറികള്‍ സംഘടിപ്പിക്കുക . ഒരു കുറിക്കാരന് ഒരു ചായയും കടിയും കുറി നടത്തുന്ന
ആള്‍ ആതിഥ്യമര്യാദ യായി നല്‍കും . കടക്കാരനും ഉത്സാഹമാണ് .അന്നത്തെ കച്ചവടം ഉഷാറാകും . നാട്ടില്‍ അത്യാവശ്യം എഴുത്തും വായനയുമൊക്കെ ഉള്ളയാളായിരിക്കും 'വരി' എഴുതാന്‍ ഇരിക്കുന്നത്.
വലിയൊരു നോട്ടു ബുക്കില്‍ അക്കമിട്ടു കുറിക്കു വരുന്നവരുടെ മേല്‍വിലാസവും തുകയും കൃത്യമായി എഴുതി വെക്കും .
കുറിക്കു വരുന്നവരെയും അല്ലാത്തവരെയും കുറി നടത്തുന്ന ആള്‍ക്ക് നിശ്ചയമുണ്ടായിരിക്കും . കുറി യിലേക്ക് ഒരാളെത്തിയാല്‍ ' ഒരു കുറിച്ചായ ഒരു കടി ' എന്നയാള്‍ വിളിച്ചു പറയും . മൊത്തം എത്ര ചായയും കടിയും പോയോ അതിന്റെ പണം കടക്കാരനും  ലഭിക്കും .
ഇതിനിടയില്‍ രണ്ടു ചായയും കടിയും വാങ്ങുന്ന വിരുതന്മാരുമുണ്ട് .
ഒരാള്‍ക്ക്‌ കുറിക്കു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്‍റെ സുഹൃത്തിന്റെ കയ്യില്‍ കുറി പണം കൊടുത്തു വിടും .ഒരു കുറിക്കു ഒരു ചായ എന്നാണു കണക്ക്. അതു കൊണ്ടു തന്നെ  സുഹൃത്ത് അയാളുടെയും കൂട്ടുകാരന്റെയും  ചായകള്‍
ചോദി ച്ചു വാങ്ങുന്നതും കാണാം
അതെല്ലാം തികച്ചും നിര്‍മ്മലമായ തമാശകളായിരുന്നു .
കുറിക്കു ലഭിച്ച പണം തിരിച്ചും നല്‍കണം . പക്ഷെ അതു മൊത്തമായി നല്‍കേണ്ടതില്ല .അടുത്ത ആള്‍ കുറി നടത്തുംപോഴോ , അല്ലെങ്കില്‍ കുറി ചേര്‍ത്തു പോയ ആളിന്റെ വീട്ടില്‍ വല്ല ആവശ്യങ്ങളും ഉണ്ടാകുംപോഴോ ആണ് അതു മടക്കി നല്‍കുക .
തന്ന തുകയില്‍ നിന്നും അല്‍പ്പം കൂടി കൂട്ടിയാണ് മടക്കുമ്പോള്‍ നല്‍കുക .
ഇനി ഭാവിയില്‍ കുറി നടത്തുമ്പോള്‍ അധികം നല്‍കിയ തുക തിരികെ ലഭിക്കുകയും ചെയ്യും . ഒരാള്‍  താന്‍ കൊടുക്കാനുള്ള തുകയോ അല്ലെങ്കില്‍ ഒരു രൂപ കൂടുതലോ കൊടുത്താല്‍ അയാള്‍ കുറി അവസാനിപ്പിക്കുകയാണെന്നു മനസ്സിലാക്കാം .
പലിശയുടെ നീരാളി പിടുത്തമില്ലാതെ പണത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുന്‍തലമുറ കൊണ്ടു നടന്നിരുന്ന ഇത്തരം സാമ്പത്തിക വ്യവസ്ഥികള്‍ നിലച്ചു പോയത്  ഗള്‍ഫ് കുടിയേറ്റം മൂര്‍ധന്യാവസ്ഥയിലായപ്പോഴാണ്.
ഗള്‍ഫ് മോടിയുടെ പളപളപ്പില്‍ ഇത്തരം കുറികളൊക്കെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ശൈമെടായി' പോയി

പിടിച്ചു നില്‍ക്കാന്‍ ഗതിയില്ലാത്ത സാധാരണക്കാരന്റെ നിസ്സഹായതയെ ചൂഷണം ചെയ്യാന്‍  പണ്ടം പണയം ബോര്‍ഡുകള്‍ മുളച്ചു പൊന്തി .
അവിടെയും നിന്നില്ല . തമിഴരും മാര്‍വാടികളുമൊക്കെ നാട്ടിന്‍ പുറത്തെ
അന്ന ദാദാക്കളായി . പകരം അസമാധാനവും ആത്മഹത്യയുമൊക്കെ നാട്ടിന്‍ പുറത്തിന്റെ വിശുദ്ധിയെ കെടുത്തി .
ഇന്നിപ്പോള്‍ ഏതൊരു ഗ്രാമവും ചെറിയൊരു ടൌണ്‍ഷിപ്പായി വളര്‍ന്നു.
അതോടൊപ്പം കോര്‍പറേറ്റ് പലിശക്കാരും.
അലക്കി തേച്ചു വടിയാക്കി നിര്‍ത്തിയ മുണ്ടും ഷര്‍ട്ടും ,കയ്യില്‍ സ്വര്‍ണ്ണ ചങ്ങലയും പള്‍സര്‍ ബൈക്കുമായി വരുന്ന നാടന്‍ മാര്‍വാടിമാര്‍ മുതല്‍
വന്‍ കിട ബാങ്കുകള്‍  വരെ സാധാരണ നാട്ടിന്‍പുറങ്ങളില്‍ നിങ്ങളെ സേവിക്കാന്‍ തയ്യാറായി നില്‍കുമ്പോള്‍ ഈ പഴം പുരാണം ഒരു പക്ഷെ  നിങ്ങള്‍ക്ക് അരോചകമായി തോന്നിയേക്കാം . ക്ഷമിചേക്കുക .

വാല്‍ കഷ്ണം :

ആറാം ക്ലാസില്‍ പഠിക്കുംപോഴാണ്,
ഇളയുമ്മ അസ്വസ്ഥമായ മനസ്സോടെ മുന്‍വശത്തിരുന്നു ദൂരേക്ക്‌ നോക്കി കൊണ്ടിരിക്കുന്നു ,അവരെന്തോക്കെയോ പ്രാര്‍ഥിക്കുന്നുണ്ട് .
കല്യാണി ചേച്ചിയുടെ ചായകടയില്‍ അന്ന് ഉപ്പയുടെ  കുറിയാണ് .
കുറിക്കാര്‍ക്ക് നല്ല ഭക്ഷണം കൊടുക്കുക ഉപ്പയുടെ രീതിയാണ് . ഇറച്ചിയും പൊറോട്ടയുമാണ് .
നേരം വൈകീട്ടും ആരും വീട്ടിലെക്കെത്തിയിട്ടില്ല .
അങ്ങിനെയിരികുമ്പോള്‍ പാടത്ത് നിന്നും പെട്രോള്‍മാക്സിന്‍റെ വെളിച്ചം
കണ്ടു തുടങ്ങി . ഞാനാണെങ്കില്‍ ആകാംഷാഭരിതനായി കാത്തിരിക്കയാണ് .
കുറിക്കു ബാക്കി വന്ന ഇറച്ചിയും പൊറോട്ടയുമാണെന്റെ കാത്തിരിപ്പിന്റെ ലക്ഷ്യം . ഉപ്പയുടെ സില്‍ബന്ധികളും ജേഷ്ഠനും കൂടി കയറി വന്നു . അവരുടെ കയ്യില്‍ കാലി പാത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത് . എന്നിലെ കൊതിയന്
സഹിച്ചില്ല , ഇതേ ഉള്ളൂ , ഒന്നും ബാകിയില്ലേ ,
ചോദിച്ചത് ഉറക്കെ തന്നെയായിരുന്നു .

അതു തീര്‍ന്നിട്ട് ഉപ്പാക്ക് ആവശ്യത്തിനുള്ള പൈസ കിട്ടാന്‍ പ്രാര്‍ഥിക്ക് , ഇളയുമ്മ ശാസിച്ചു .

തൊട്ടു പിന്നില്‍ ഉപ്പയും മറ്റുള്ളവരും കയറി വന്നു.
അവരുടെ കയ്യില്‍ വലിയ പാത്രങ്ങളും അവ നിറയെ ഇറച്ചിയും പൊറോട്ടയും . 'കുറിക്ക് വിളിച്ചവരില്‍ ഭൂരി ഭാഗവും വന്നില്ല' . അതു പറയുമ്പോള്‍ ഉപ്പയുടെ കണ്ഠമിടറിയിരുന്നോ ?
ഓര്‍മ്മയിലെ അവസാനത്തെ ചങ്ങാതി കുറിയായിരുന്നു അത്.
കണ്ണീരോടെ കുടിച്ച  അവസാനത്തെ കുറി ചായയും .

Wednesday, May 23, 2012

പരേതര്‍ തിരിച്ചു വരുന്നില്ല .......

യമലോകത്ത്‌ആത്മാക്കളെല്ലാം വലിയ സന്തോഷത്തിലാണ് , ഒരു വര്‍ഷമായി കാത്തിരുന്ന ആ ദിവസം നാളെയാണ് . വര്‍ഷത്തില്‍ ഒരിക്കല്‍ സ്വന്തം വീടുകളില്‍ പോയി സ്വന്ത- ബന്ധങ്ങളെയൊക്കെ കണ്ടു വരാന്‍ ചിത്രഗുപ്തന്‍ മരണപെട്ടു പോയ എല്ലാ ആത്മാക്കള്‍ക്കും അനുവാദം കൊടുത്തിട്ടുണ്ട്‌ .
എല്ലാവരും പരസ്പരം വിശേഷങ്ങള്‍ പറഞ്ഞും കളിച്ചും ചിരിച്ചും നടക്കുന്നുണ്ട് ,ചിലര്‍ തങ്ങളുടെ മക്കളുടെ വീരകൃത്യങ്ങളെ പറ്റി പറയുന്നുണ്ട് , മറ്റു ചിലര്‍ കൊച്ചു മക്കളുടെ കുസൃതികളെ പറ്റി വര്‍ണ്ണിക്കുന്നുണ്ട് , അങ്ങിനെ ബഹളമയമാണ് ഇന്ന്  യമലോകം
ചാലകുടിക്കാരന്‍ വര്‍ക്കിച്ചന്റെ ആത്മാവ് ഇതിലൊന്നും വലിയ താല്പര്യമില്ലാത്തമട്ടില്‍ ചുമ്മാ കറങ്ങിയടിച്ചു നടക്കുന്നുണ്ട് .
എന്താടോ വര്‍ക്കിച്ചാ ഒരു ഉഷാറില്ലല്ലോ  , കൂട്ടത്തിലെ കാരണവരായ പിള്ളചേട്ടന്‍ ചോദിച്ചു .
ഓ .. എന്ത് പറയാനാ ചേട്ടാ , ഇതിലൊന്നും ഒരു കാര്യവുമില്ലന്നെ

അതെന്താടോ അങ്ങനെ , വര്‍ഷത്തില്‍ ഒരിക്കല്‍ വീട്ടില്‍ പോയി മക്കളെയൊക്കെ ഒന്ന് കാണാലോ ,
അതൊരു നല്ല കാര്യമല്ലേ

അതൊക്കെ ശര്യാണ് ചേട്ടാ ... പറഞ്ഞിട്ടെന്താ
മ്മക്ക് ണ്ടൊരു ഗഡി , കഴിഞ്ഞ രണ്ടു വര്‍ഷം പുള്ളീനെ കാണാന്‍ ഞാന്‍ വീട്ടി പോയി

എന്നിട്ട് കണ്ടില്ലേ ...?


എവടെ.. അവന്‍ കുടിച്ചു പാമ്പായി തോട്ടു വക്കത്ത് എവടെയോ കെടക്കുന്നുന്ന് വീട്ടി പറയണകേട്ട്.
വീട്ടില്‍ പോകാന്‍ മാത്രമല്ലേ അനുവാദമുള്ളൂ , അതോണ്ട് കാണാന്‍ പറ്റീല

ഓഹോ .. അതാണ്‌ കാര്യം അല്ലെ , എന്തായാലും ഇപ്രാവശ്യം തനിക്ക് കാണാടോ , ധൈര്യമായിട്ടു പോ .


ഉം .. നോക്കട്ടെ

അങ്ങിനെ ഓരോരുത്തരും നാളത്തെ ദിവസത്തെ കാത്തിരുന്നു
ചിത്രഗുപ്തന്‍ തന്റെ കണക്ക് പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി .

പിറ്റേന്ന് പുലര്‍ച്ചയോടെ തന്നെ ആത്മാക്കള്‍ പുറപെട്ടുതുടങ്ങി
ശുഭ്രവസ്ത്രം ധരിച്ചു എലാവരും ഭൂമിയിലേക്ക്‌ ഒഴുകി ,
യമലോകം വിജനമായി .
കിട്ടിയ അവസരം മുതലാക്കി ചിത്രഗുപ്തന്‍ കണക്ക് പുസ്തകം മടക്കി വെച്ച് മേശമേല്‍ തല ചായ്ച്ചു .

വൈകുന്നേരത്തോടെ ഓരോരുത്തരും തിരിച്ചു വന്നു തുടങ്ങി .
ചിത്രഗുപ്തന്‍ കോട്ടുവാ ഇട്ടുകൊണ്ട് എഴുന്നേറ്റു  ,കണക്ക് പുസ്തകം തുറക്കുന്നതിനടയില്‍ വരുന്നവരെയൊക്കെ പാളി നോക്കി , ആരുടെ മുഖത്തും സന്തോഷം കാണുന്നില്ലല്ലോ
എന്ന് മനസ്സില്‍ പറഞ്ഞു .
മുഴുവന്‍ ആളുകളും എത്തിയിട്ടും യമലോകം 'മരണ വീട് ' പോലെ മൂകമായി തന്നെ ഇരുന്നു .
സാധാരണ ദിവസങ്ങളില്‍ പോലും പാട്ടും കളിയും ചിരിയും ഒക്കെയായി ബഹളമയമായിരിക്കുന്ന
യമലോകത്ത്‌ ഇന്നെന്ത് പറ്റി എന്ന് ചിത്രഗുപ്തന്‍ ആശ്ച്ചര്യപെട്ടു .
എന്തായാലും എല്ലാവരെയും ഒന്ന് കണ്ടു വരാന്‍ തന്നെ തീര്‍ച്ചപെടുത്തി.

ഓരോരുത്തരേയും കണ്ടു വിവരങ്ങള്‍ ആരാഞ്ഞു ..
ആദ്യം വര്‍ക്കിച്ചനെയാണ് കണ്ടത്

എന്താടോ ... വീട്ടിലെ വിശേഷങ്ങള്‍ ,ഗൗരവം വിടാതെ തന്നെയാണ് ചോദിച്ചത്
വര്‍ക്കിച്ചന്‍ സന്തോഷത്തിലാണ് .

ഹോ .. ഒന്നും പറയണ്ടന്റെ ചിത്രഗുപ്തോ ..

ഉം .. എന്താ ...

ഇന്ന് ഒന്നാംതി  അല്ലെ,  ബിവറേജസൊക്കെ അവധി ....മ്മടെ ഗഡി വീട്ടി തന്നെണ്ടാര്‍ന്നു , ഒന്ന് കാണാനൊത്തു.

ഉം .. ..എന്താ മറ്റുള്ളവരൊക്കെ മൂഡോഫിലാണല്ലോ ..?

പലര്‍ക്കും വീടുകളില്‍ പോയപ്പോ വേണ്ടീരുന്നില്ലാന്നാ തോന്നണെ...

അതെന്താ ...

എല്ലാരുടേം കഥകള്‍ കേട്ടപ്പോ നിക്കും അങ്ങനെ തോന്നി

ചിത്രഗുപ്തന്‍ മറ്റൊരാളിന്റെ അടുത്തേക്ക് നടന്നു ,
വര്‍ക്കിച്ചന്‍ പിന്നാലെയുണ്ട്
വെണ്ണക്കല്‍ വിരിച്ച അരതിണ്ണയില്‍ തൂണും ചാരി ഒരാള്‍ ഇരിപ്പുണ്ട് , അയാളുടെ നേരെ തിരിഞ്ഞപ്പോള്‍ തന്നെ വര്‍ക്കിച്ചന്‍ തടഞ്ഞു

അങ്ങോട്ട്‌ പോകണ്ടാ ...

അതെന്താ

അത് മ്മടെ  പീഡനകേസില്ലേ ...

ആരുടെ ..തന്റെയോ ..?

അതല്ല , ആ പെണ്‍കുട്ടികളെ സില്‍മേല്‍ അഭിനയിപ്പിക്കാന്നും പറഞ്ഞ്  പീഡിപ്പിക്കാന്‍ കൊടുത്ത
ഒരു പെണ്ണുമ്പിള്ളയില്ലേ ... അവള്‍ടെ തന്ത പിടിയാണ് .
ഇന്ന് വീട്ടി പോയപ്പോഴാണ് വിവരം അറിഞ്ഞത് , മകള്‍ പീഡനകേസില്‍ അകത്താണെന്ന്

ഓഹോ .. എന്നാ അങ്ങോട്ട്‌ പോകണ്ടാ

രണ്ടാളും കൂടി മുന്നോട്ടു നടന്നു
താടിക്ക് കയ്യും കൊടുത്തു ചിന്തിച്ചിരിക്കുന്ന ഒരാളെ കണ്ടു

അത് മ്മടെ ....

ചിത്രഗുപ്തന്‍ രൂക്ഷമായൊന്നു നോക്കി

മ്മടെ ന്ന് വെച്ചാല്‍......, എന്റെയല്ല
അഞ്ചി പഠിക്കുന്ന ഒരു ചെക്കന്‍ അഞ്ചു വയസ്സായ ഒരു കുട്ടീനെ ...

അവന്റെ തന്തപിടിയാകും  അല്ലെ ..

അദ്ധെന്നേ ...

വീണ്ടും മുന്നോട്ട് .
കൈകളില്‍ മുഖം പൂഴ്ത്തി വിങ്ങികരയുന്ന ഒരാളെ കണ്ടു .

മ്മടെ .. അല്ല ,  കൊടി വിനിയുടെ അച്ഛനാണത്

അതാരാ , കൊടിവിനി ..?

അതുപോലും അറില്ലെന്റെ ചിത്രഗുപ്തോ..
അതിനെങ്ങനാ , എതുനേരോം ഈ പുസ്തകോം തോറന്നോണ്ടിരിക്കുവല്ലേ ..
ഇടക്കൊക്കെ ഒന്ന് ഭൂമീലെ ചാനലുകള്‍   കാണണം .

ഹും .. എന്നിട്ട് വേണം ഈ യമലോകം നശിപ്പിക്കാന്‍ , ല്ലേ ...?
താന്‍ കാര്യം പറ , ആരാ കൊടിവിനി

അവനല്ലേ ഇപ്പൊ മലയാളത്തിലെ താരം ..
ചാനലിലും പത്രത്തിലും എന്താ കവറേജ് ....

മനസ്സിലായില്ല ...?

ലവനാണ് പാര്‍ട്ടിക്ക് വേണ്ടി വെട്ടാന്‍ പോകുന്നത്
റേറ്റ്‌ ച്ചിരി ക്കൂടുമെങ്കിലും പറഞ്ഞ കാര്യം നടക്കും .
അതോണ്ട് പാര്‍ട്ടിക്കും ഇഷ്ട്ടം ,
പാര്‍ട്ടീന്ന് തെറ്റ്യോരോക്കെ പുള്ളീനെ പേടിച്ചാ നടക്കണേ

കാര്യം ഇങ്ങനൊക്കെ ആണെങ്കിലും പുള്ളി ആളു ഡീസന്റാ...

അതെങ്ങിനെ ..?

ആളെ കൊന്നാലും പോലീസിനു പിടികൊടുക്കാന്‍ ആളു തയ്യാറാ ..

അതാണോ ഡീസന്റ് ...?

അതല്ല , പിടികൊടുത്താല്‍ തന്നെ കൈകാര്യംചെയ്യാന്‍ പാടില്ലാന്ന് .....

ഓ , അങ്ങിനെ ...
അപ്പൊ പുള്ളി ഡീസന്റ് തന്നെ .
ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ കൊള്ളാവുന്ന ഒരുത്തനുമില്ലോഡേയ്....?

അങ്ങനൊന്നും പറയാന്‍ പറ്റില്ല്യ ..

വീണ്ടും മുന്നോട്ട് നടക്കും തോറും കേട്ട കഥകള്‍ കേട്ട് ചിത്രഗുപ്തന്‍ കാതുകള്‍ പൊത്തി .

മതി ...ഇനി കേള്‍ക്കണ്ടാ
എല്ലാ അവന്മാര്‍ക്കും  കാലപുരിയിലേക്ക് ടിക്കെറ്റ് എടുക്കണമെന്ന് ഞാന്‍ യമദേവന്
റിപ്പോര്‍ട്ട് കൊടുക്കാന്‍ പോകുന്നു ....
അതിനെങ്ങിനാ ....ഈ പണ്ടാരകാലന്മാര്‍ക്കാണ് പുസ്തകത്തില്‍ ഏറ്റവും അധികം  ആയുസ്സ്‌ കാണുന്നത് .

നടന്നു നടന്നു രണ്ടു പേരും അവസാനം ഉദ്യാനതിലെത്തി.
അവിടെ ഒരാള്‍ ആര്‍ത്തുല്ലസിച്ചു നടക്കുന്നത് കണ്ടു രണ്ടു പേരും ആശ്ച്ചര്യപെട്ടു

അതാരാ വര്‍ക്കിച്ചാ ..

ഞാനും പുള്ളീനെ ഇന്ന് കണ്ടില്ല

എന്തായാലും ഭൂമിയില്‍ സുകൃതം ചെയ്തു ജീവിക്കുന്നവര്‍ ഉണ്ട്
അയാളുടെ മക്കള്‍ എന്തായാലും നല്ലവരാണ് , അതുകൊണ്ടാവും പുള്ളിക്ക് ഇത്ര സന്തോഷം .

രണ്ടുപേരും അയാളുടെ അടുത്തെത്തി .

ഇത്രയും കഥകള്‍ കേട്ടിട്ടും ,ഒന്നുപോലും നന്മയുടെതായി ഉണ്ടായില്ല
അത് കൊണ്ട് ,താങ്കളുടെ കഥ പറയൂ ..
ചിത്രഗുപ്തന്‍ ആവശ്യപെട്ടു
അതിനു മുന്‍പ്‌ സുകൃതം ചെയ്ത താങ്കളുടെ മക്കളുടെ പേരുകള്‍ പറയൂ ..
അവരുടെ ആയുസ്സ് ഇപ്പോള്‍ തന്നെ നീട്ടി കൊടുത്തേക്കാം ...
പറയൂ ....
ആരാണ്  , താങ്കളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ ..?

ഇത് ഗംഭീര ഓഫറാട്ട . ഗഡ്യേ....
മടിക്കാണ്ട് പറഞ്ഞോളൂ ന്ന്  , വര്‍ക്കിച്ചന്‍ സപ്പോര്‍ട്ട് ചെയ്തു .

അയാള്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ....

ഭൂമിയിലുള്ളപ്പോ എനിക്ക് ഭയങ്കര സങ്കടമായിരുന്നു ...മക്കളില്ലാത്തതില്‍ ...,
ഇപ്പൊ  എനിക്ക് ഭയങ്കര സന്തോഷമാണ്  .




പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...