Wednesday, May 23, 2012

പരേതര്‍ തിരിച്ചു വരുന്നില്ല .......

യമലോകത്ത്‌ആത്മാക്കളെല്ലാം വലിയ സന്തോഷത്തിലാണ് , ഒരു വര്‍ഷമായി കാത്തിരുന്ന ആ ദിവസം നാളെയാണ് . വര്‍ഷത്തില്‍ ഒരിക്കല്‍ സ്വന്തം വീടുകളില്‍ പോയി സ്വന്ത- ബന്ധങ്ങളെയൊക്കെ കണ്ടു വരാന്‍ ചിത്രഗുപ്തന്‍ മരണപെട്ടു പോയ എല്ലാ ആത്മാക്കള്‍ക്കും അനുവാദം കൊടുത്തിട്ടുണ്ട്‌ .
എല്ലാവരും പരസ്പരം വിശേഷങ്ങള്‍ പറഞ്ഞും കളിച്ചും ചിരിച്ചും നടക്കുന്നുണ്ട് ,ചിലര്‍ തങ്ങളുടെ മക്കളുടെ വീരകൃത്യങ്ങളെ പറ്റി പറയുന്നുണ്ട് , മറ്റു ചിലര്‍ കൊച്ചു മക്കളുടെ കുസൃതികളെ പറ്റി വര്‍ണ്ണിക്കുന്നുണ്ട് , അങ്ങിനെ ബഹളമയമാണ് ഇന്ന്  യമലോകം
ചാലകുടിക്കാരന്‍ വര്‍ക്കിച്ചന്റെ ആത്മാവ് ഇതിലൊന്നും വലിയ താല്പര്യമില്ലാത്തമട്ടില്‍ ചുമ്മാ കറങ്ങിയടിച്ചു നടക്കുന്നുണ്ട് .
എന്താടോ വര്‍ക്കിച്ചാ ഒരു ഉഷാറില്ലല്ലോ  , കൂട്ടത്തിലെ കാരണവരായ പിള്ളചേട്ടന്‍ ചോദിച്ചു .
ഓ .. എന്ത് പറയാനാ ചേട്ടാ , ഇതിലൊന്നും ഒരു കാര്യവുമില്ലന്നെ

അതെന്താടോ അങ്ങനെ , വര്‍ഷത്തില്‍ ഒരിക്കല്‍ വീട്ടില്‍ പോയി മക്കളെയൊക്കെ ഒന്ന് കാണാലോ ,
അതൊരു നല്ല കാര്യമല്ലേ

അതൊക്കെ ശര്യാണ് ചേട്ടാ ... പറഞ്ഞിട്ടെന്താ
മ്മക്ക് ണ്ടൊരു ഗഡി , കഴിഞ്ഞ രണ്ടു വര്‍ഷം പുള്ളീനെ കാണാന്‍ ഞാന്‍ വീട്ടി പോയി

എന്നിട്ട് കണ്ടില്ലേ ...?


എവടെ.. അവന്‍ കുടിച്ചു പാമ്പായി തോട്ടു വക്കത്ത് എവടെയോ കെടക്കുന്നുന്ന് വീട്ടി പറയണകേട്ട്.
വീട്ടില്‍ പോകാന്‍ മാത്രമല്ലേ അനുവാദമുള്ളൂ , അതോണ്ട് കാണാന്‍ പറ്റീല

ഓഹോ .. അതാണ്‌ കാര്യം അല്ലെ , എന്തായാലും ഇപ്രാവശ്യം തനിക്ക് കാണാടോ , ധൈര്യമായിട്ടു പോ .


ഉം .. നോക്കട്ടെ

അങ്ങിനെ ഓരോരുത്തരും നാളത്തെ ദിവസത്തെ കാത്തിരുന്നു
ചിത്രഗുപ്തന്‍ തന്റെ കണക്ക് പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി .

പിറ്റേന്ന് പുലര്‍ച്ചയോടെ തന്നെ ആത്മാക്കള്‍ പുറപെട്ടുതുടങ്ങി
ശുഭ്രവസ്ത്രം ധരിച്ചു എലാവരും ഭൂമിയിലേക്ക്‌ ഒഴുകി ,
യമലോകം വിജനമായി .
കിട്ടിയ അവസരം മുതലാക്കി ചിത്രഗുപ്തന്‍ കണക്ക് പുസ്തകം മടക്കി വെച്ച് മേശമേല്‍ തല ചായ്ച്ചു .

വൈകുന്നേരത്തോടെ ഓരോരുത്തരും തിരിച്ചു വന്നു തുടങ്ങി .
ചിത്രഗുപ്തന്‍ കോട്ടുവാ ഇട്ടുകൊണ്ട് എഴുന്നേറ്റു  ,കണക്ക് പുസ്തകം തുറക്കുന്നതിനടയില്‍ വരുന്നവരെയൊക്കെ പാളി നോക്കി , ആരുടെ മുഖത്തും സന്തോഷം കാണുന്നില്ലല്ലോ
എന്ന് മനസ്സില്‍ പറഞ്ഞു .
മുഴുവന്‍ ആളുകളും എത്തിയിട്ടും യമലോകം 'മരണ വീട് ' പോലെ മൂകമായി തന്നെ ഇരുന്നു .
സാധാരണ ദിവസങ്ങളില്‍ പോലും പാട്ടും കളിയും ചിരിയും ഒക്കെയായി ബഹളമയമായിരിക്കുന്ന
യമലോകത്ത്‌ ഇന്നെന്ത് പറ്റി എന്ന് ചിത്രഗുപ്തന്‍ ആശ്ച്ചര്യപെട്ടു .
എന്തായാലും എല്ലാവരെയും ഒന്ന് കണ്ടു വരാന്‍ തന്നെ തീര്‍ച്ചപെടുത്തി.

ഓരോരുത്തരേയും കണ്ടു വിവരങ്ങള്‍ ആരാഞ്ഞു ..
ആദ്യം വര്‍ക്കിച്ചനെയാണ് കണ്ടത്

എന്താടോ ... വീട്ടിലെ വിശേഷങ്ങള്‍ ,ഗൗരവം വിടാതെ തന്നെയാണ് ചോദിച്ചത്
വര്‍ക്കിച്ചന്‍ സന്തോഷത്തിലാണ് .

ഹോ .. ഒന്നും പറയണ്ടന്റെ ചിത്രഗുപ്തോ ..

ഉം .. എന്താ ...

ഇന്ന് ഒന്നാംതി  അല്ലെ,  ബിവറേജസൊക്കെ അവധി ....മ്മടെ ഗഡി വീട്ടി തന്നെണ്ടാര്‍ന്നു , ഒന്ന് കാണാനൊത്തു.

ഉം .. ..എന്താ മറ്റുള്ളവരൊക്കെ മൂഡോഫിലാണല്ലോ ..?

പലര്‍ക്കും വീടുകളില്‍ പോയപ്പോ വേണ്ടീരുന്നില്ലാന്നാ തോന്നണെ...

അതെന്താ ...

എല്ലാരുടേം കഥകള്‍ കേട്ടപ്പോ നിക്കും അങ്ങനെ തോന്നി

ചിത്രഗുപ്തന്‍ മറ്റൊരാളിന്റെ അടുത്തേക്ക് നടന്നു ,
വര്‍ക്കിച്ചന്‍ പിന്നാലെയുണ്ട്
വെണ്ണക്കല്‍ വിരിച്ച അരതിണ്ണയില്‍ തൂണും ചാരി ഒരാള്‍ ഇരിപ്പുണ്ട് , അയാളുടെ നേരെ തിരിഞ്ഞപ്പോള്‍ തന്നെ വര്‍ക്കിച്ചന്‍ തടഞ്ഞു

അങ്ങോട്ട്‌ പോകണ്ടാ ...

അതെന്താ

അത് മ്മടെ  പീഡനകേസില്ലേ ...

ആരുടെ ..തന്റെയോ ..?

അതല്ല , ആ പെണ്‍കുട്ടികളെ സില്‍മേല്‍ അഭിനയിപ്പിക്കാന്നും പറഞ്ഞ്  പീഡിപ്പിക്കാന്‍ കൊടുത്ത
ഒരു പെണ്ണുമ്പിള്ളയില്ലേ ... അവള്‍ടെ തന്ത പിടിയാണ് .
ഇന്ന് വീട്ടി പോയപ്പോഴാണ് വിവരം അറിഞ്ഞത് , മകള്‍ പീഡനകേസില്‍ അകത്താണെന്ന്

ഓഹോ .. എന്നാ അങ്ങോട്ട്‌ പോകണ്ടാ

രണ്ടാളും കൂടി മുന്നോട്ടു നടന്നു
താടിക്ക് കയ്യും കൊടുത്തു ചിന്തിച്ചിരിക്കുന്ന ഒരാളെ കണ്ടു

അത് മ്മടെ ....

ചിത്രഗുപ്തന്‍ രൂക്ഷമായൊന്നു നോക്കി

മ്മടെ ന്ന് വെച്ചാല്‍......, എന്റെയല്ല
അഞ്ചി പഠിക്കുന്ന ഒരു ചെക്കന്‍ അഞ്ചു വയസ്സായ ഒരു കുട്ടീനെ ...

അവന്റെ തന്തപിടിയാകും  അല്ലെ ..

അദ്ധെന്നേ ...

വീണ്ടും മുന്നോട്ട് .
കൈകളില്‍ മുഖം പൂഴ്ത്തി വിങ്ങികരയുന്ന ഒരാളെ കണ്ടു .

മ്മടെ .. അല്ല ,  കൊടി വിനിയുടെ അച്ഛനാണത്

അതാരാ , കൊടിവിനി ..?

അതുപോലും അറില്ലെന്റെ ചിത്രഗുപ്തോ..
അതിനെങ്ങനാ , എതുനേരോം ഈ പുസ്തകോം തോറന്നോണ്ടിരിക്കുവല്ലേ ..
ഇടക്കൊക്കെ ഒന്ന് ഭൂമീലെ ചാനലുകള്‍   കാണണം .

ഹും .. എന്നിട്ട് വേണം ഈ യമലോകം നശിപ്പിക്കാന്‍ , ല്ലേ ...?
താന്‍ കാര്യം പറ , ആരാ കൊടിവിനി

അവനല്ലേ ഇപ്പൊ മലയാളത്തിലെ താരം ..
ചാനലിലും പത്രത്തിലും എന്താ കവറേജ് ....

മനസ്സിലായില്ല ...?

ലവനാണ് പാര്‍ട്ടിക്ക് വേണ്ടി വെട്ടാന്‍ പോകുന്നത്
റേറ്റ്‌ ച്ചിരി ക്കൂടുമെങ്കിലും പറഞ്ഞ കാര്യം നടക്കും .
അതോണ്ട് പാര്‍ട്ടിക്കും ഇഷ്ട്ടം ,
പാര്‍ട്ടീന്ന് തെറ്റ്യോരോക്കെ പുള്ളീനെ പേടിച്ചാ നടക്കണേ

കാര്യം ഇങ്ങനൊക്കെ ആണെങ്കിലും പുള്ളി ആളു ഡീസന്റാ...

അതെങ്ങിനെ ..?

ആളെ കൊന്നാലും പോലീസിനു പിടികൊടുക്കാന്‍ ആളു തയ്യാറാ ..

അതാണോ ഡീസന്റ് ...?

അതല്ല , പിടികൊടുത്താല്‍ തന്നെ കൈകാര്യംചെയ്യാന്‍ പാടില്ലാന്ന് .....

ഓ , അങ്ങിനെ ...
അപ്പൊ പുള്ളി ഡീസന്റ് തന്നെ .
ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ കൊള്ളാവുന്ന ഒരുത്തനുമില്ലോഡേയ്....?

അങ്ങനൊന്നും പറയാന്‍ പറ്റില്ല്യ ..

വീണ്ടും മുന്നോട്ട് നടക്കും തോറും കേട്ട കഥകള്‍ കേട്ട് ചിത്രഗുപ്തന്‍ കാതുകള്‍ പൊത്തി .

മതി ...ഇനി കേള്‍ക്കണ്ടാ
എല്ലാ അവന്മാര്‍ക്കും  കാലപുരിയിലേക്ക് ടിക്കെറ്റ് എടുക്കണമെന്ന് ഞാന്‍ യമദേവന്
റിപ്പോര്‍ട്ട് കൊടുക്കാന്‍ പോകുന്നു ....
അതിനെങ്ങിനാ ....ഈ പണ്ടാരകാലന്മാര്‍ക്കാണ് പുസ്തകത്തില്‍ ഏറ്റവും അധികം  ആയുസ്സ്‌ കാണുന്നത് .

നടന്നു നടന്നു രണ്ടു പേരും അവസാനം ഉദ്യാനതിലെത്തി.
അവിടെ ഒരാള്‍ ആര്‍ത്തുല്ലസിച്ചു നടക്കുന്നത് കണ്ടു രണ്ടു പേരും ആശ്ച്ചര്യപെട്ടു

അതാരാ വര്‍ക്കിച്ചാ ..

ഞാനും പുള്ളീനെ ഇന്ന് കണ്ടില്ല

എന്തായാലും ഭൂമിയില്‍ സുകൃതം ചെയ്തു ജീവിക്കുന്നവര്‍ ഉണ്ട്
അയാളുടെ മക്കള്‍ എന്തായാലും നല്ലവരാണ് , അതുകൊണ്ടാവും പുള്ളിക്ക് ഇത്ര സന്തോഷം .

രണ്ടുപേരും അയാളുടെ അടുത്തെത്തി .

ഇത്രയും കഥകള്‍ കേട്ടിട്ടും ,ഒന്നുപോലും നന്മയുടെതായി ഉണ്ടായില്ല
അത് കൊണ്ട് ,താങ്കളുടെ കഥ പറയൂ ..
ചിത്രഗുപ്തന്‍ ആവശ്യപെട്ടു
അതിനു മുന്‍പ്‌ സുകൃതം ചെയ്ത താങ്കളുടെ മക്കളുടെ പേരുകള്‍ പറയൂ ..
അവരുടെ ആയുസ്സ് ഇപ്പോള്‍ തന്നെ നീട്ടി കൊടുത്തേക്കാം ...
പറയൂ ....
ആരാണ്  , താങ്കളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ ..?

ഇത് ഗംഭീര ഓഫറാട്ട . ഗഡ്യേ....
മടിക്കാണ്ട് പറഞ്ഞോളൂ ന്ന്  , വര്‍ക്കിച്ചന്‍ സപ്പോര്‍ട്ട് ചെയ്തു .

അയാള്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ....

ഭൂമിയിലുള്ളപ്പോ എനിക്ക് ഭയങ്കര സങ്കടമായിരുന്നു ...മക്കളില്ലാത്തതില്‍ ...,
ഇപ്പൊ  എനിക്ക് ഭയങ്കര സന്തോഷമാണ്  .




പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...