നാടെങ്ങും ബഹളമയമായിരുന്നു .. ഡാം തകര്‍ന്നാല്‍ ഉണ്ടാവുന്ന വിപത്തുകളെ പറ്റി ഭൂരിഭാഗം മലയാളികളും ഉത്കണ്ഠകുലരായിരുന്നു ..കേരള ജനതയുടെ ജീവന് സുരക്ഷിതത്വം നല്കാന് , വേണമെങ്കില്‍
കരാര്‍ വരെ റദ്ദാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ആദ്യം പറഞ്ഞു ..
ഡാം തകര്‍ന്നാലും ഇടുക്കി ഡാമിന് മുല്ലപെരിയാറിലെ വെള്ളം സംഭരിക്കാം എന്ന് സര്‍ക്കാരിന്റെ AGപിന്നീട് പറഞ്ഞു
അത് സര്‍ക്കാരിന്റെ അഭിപ്രായമല്ല AG തന്നിഷ്ട്ടം പറഞ്ഞതാണ് എന്ന് മന്ത്രിമാര്‍ മറുപടി പറഞ്ഞെങ്കിലും
AG തെറ്റായൊന്നും പറഞ്ഞില്ല എന്ന് പിന്നീട് മാറ്റി പറഞ്ഞു
വിദഗ്ദ സമിതിയുടെ തലവനും അത് തന്നെ ആവര്‍ത്തിച്ചു
ഏറ്റവും പുതിയത് , പ്രധാനമന്ത്രി പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പ് കൊടുത്തിട്ടുണ്ട് അതുകൊണ്ട് ഭരിക്കുന്ന പാര്‍ട്ടി ഇന്ന് മുതല്‍ എല്ലാ പ്രതിഷേധപരിപാടികളും നിര്‍ത്തിവെക്കുകയാണ് ( പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രി സമയം ആവശ്യപെട്ടിട്ടുണ്ട് ) എത്ര സമയം വേണമെന്ന് ചോദിക്കരുത് ,പ്ലീസ് ..
കുറഞ്ഞത് ഡാം പൊട്ടും വരെയെങ്കിലും വേണ്ടി വരും
ഭരണകൂടതിന്റെ അവസ്ഥ ഇതാണെങ്കില്‍ , പൊതു ജനത്തിന്റെ കൂടി അറിയെണ്ടേ..
ഡാം അപകടാവസ്ഥയിലാണ് എന്നത് ഇന്നോ ഇന്നലെയോ ഉണ്ടായ കാര്യമല്ല .
നാമൊക്കെ ഇപ്പോഴാണ് ഈ വിഷയം സംസാരിക്കാന്‍ തുടങ്ങിയതെന്കില്‍ , ഏറ്റവും ചുരുങ്ങിയത് ആറില്‍അധികം വര്‍ഷങ്ങളായി വള്ളകടവിലെ ജനങ്ങള്‍ അവിടെ സമരത്തിലാണ് . സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയ കളിലൂടെയുണ്ടായ പ്രചാരണം പെട്ടെന്ന് തന്നെ മറ്റു മാധ്യമങ്ങള്‍ ഏറ്റെടുതത്തോട്കൂടിയാണ് മുല്ലപെരിയാര്‍ സമരത്തിന് ഇന്ന് കാണുന്ന പോലെ ജനകീയ മുഖം കൈവന്നത്
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും മുല്ലപെരിയാര്‍ ,പെട്ടെന്നുണ്ടായ ഒരു വിഷയം പോലെ പലരും പ്രതികരിക്കുന്നു
ചപ്പാതിനു അല്ലെങ്കില്‍ ഇടുക്കിക്കും അപ്പുറത്ത് കേരള ജനത മുഴുവന്‍ ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരം ജനമനസ്സുകളിലെക്ക് എത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയകള്‍ അതിന്റെതായ പങ്കു വഹിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ അതെ മീഡിയകളില്‍ ഇന്ന് നടക്കുന്ന ചില ചര്‍ച്ചകള്‍ സമരത്തെ പിറകോട്ടടിക്കുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു
പുതിയ ഡാം പണിയണമെന്ന് ഭൂരിഭാഗം പേരും പറയുമ്പോള്‍ , ഡാം തന്നെ പാടില്ല എന്നതാണ് ചില അഭിപ്രായങ്ങള്‍ . പുതിയ ഡാം പണിതാലും ഭൂകമ്പ സാധ്യത വീണ്ടും ഉണ്ടാവില്ലേ എന്നാണു അവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ .
പ്രശനപരിഹാരം വേണമെങ്കില്‍ യാഥാര്‍ത്യതോട് അടുത്ത് ചിന്തിക്കണമെന്നാണ് അവരോടു പറയാനുള്ളത് . കാരണം കരാര്‍ കയ്യിലിരിക്കുന്ന കാലത്തോളം മുല്ലപെരിയാരില് നിന്ന് വെള്ളം ലഭിക്കാത്ത ഒരു പരിഹാര നിര്‍ദേശങ്ങളും തമിഴ്നാടിന് സ്വീകാര്യമാവുമെന്നു തോന്നുന്നില്ല . ഡാം ഡി കമ്മീഷന് ചെയ്യുകയാണെങ്കില്‍ പകരം ഏകദേശം അഞ്ചു ജില്ലകള്‍ക്കുള്ള കാര്‍ഷികാവശ്യത്തിനും , മുന്നൂറ്റി അന്‍പത് ദശലക്ഷതികം മെഗാ വാട്ട് വൈദ്യുതിയും ഉല്പാദിപ്പിക്കാന് ആവശ്യമായ വെള്ളം നല്കാന് നമുക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ല എന്നതാണ് സത്യം .അത് മാത്രമല്ല പുതിയ ഡാം സ്വന്തം ചിലവില്‍ പണിയാമെന്നും , ഇപ്പോള്‍ നല്കുന്ന അതെ അളവില്‍ തന്നെ തുടര്‍ന്നും വെള്ളം നല്‍കാംഎന്നുമുള്ള കേരളത്തിന്റെ വാഗ്ദാനം കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത തമിഴ്നാട് ഡി കമ്മീഷന് എന്നവാദത്തെ എങ്ങിനെയെടുക്കും എന്ന് ചിന്തിച്ചു സമയം കളയേണ്ട . പിന്നെ നമ്മുടെ മുന്‍പിലുള്ള പോംവഴിയാണ് സുപ്രീം കോടതി . ഡാമിലെ വെള്ളത്തിന്റെ അളവ് 120 അടിയാക്കി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതിയില്‍ ദയനീയമായി പരജായപെട്ടത് ഇന്നലെ നാം കണ്ടതാണല്ലോ .
തന്നെയുമല്ല ഇപ്പോള്‍ നിലവിലുള്ള 136 അടി മൈന്റൈന്‍ ചെയ്യണം എന്നാണു കോടതി ആവശ്യ പെട്ടത് . ( 142 അടിയായി കൂട്ടണം എന്ന തമിഴ്നാടിന്റെ ആവശ്യം മുന്‍പ് സുപ്രീംകോടതി അന്ഗീകരിച്ചതുമാണ് )
ഡാമിന്റെ ബലക്ഷയം , ഭൂകമ്പ സാധ്യത , അതിലുമുപരി ലോകത്ത് കേട്ടുകേള്‍വി ഇല്ലാത്ത 999 വര്‍ഷത്തെ കരാറിന്റെ നിയമ സാധുത എന്നിവയൊക്കെ കോടതിക്ക് മുന്പില് ബോധ്യപെടുതാന്‍ ഇത്ര വര്‍ഷങ്ങളായിട്ടും കേരളത്തിന് കഴിഞ്ഞിട്ടില്ല എന്ന് കൂടി ഓര്‍ക്കുക.ഇതാണ് നിയമപരമായ വഴിയുടെ അവസ്ഥ.
നെറ്റ് വര്‍ക്ക് മീഡിയകളിലെ അടുത്ത ചര്‍ച്ചഒന്ന് കൂടി ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതാണ് , കാരണം ഡാമിന് ബലക്ഷയം ഇല്ല എന്നതാണ് ഈ വാദം.
ഇപ്പോള്‍ കാണുന്ന ബഹളങ്ങളും , പ്രതിഷേധങ്ങളും ഇന്ത്യയെ തകര്‍ക്കാന്‍ വേണ്ടിയുള്ള ച്ചിദ്രശക്തികളുടെ കെണിയാണെന്നാണ് അവിടെ വിശദീകരിക്കപെടുന്നത് .
കാശ്മീര്‍ കഴിഞ്ഞാല്‍ വിഘടനവാദത്തിനു വളകൂറുള്ള മണ്ണാണ് തമിഴ്നാടെന്നും സമര്‍ഥിക്കുന്നു . മുല്ലപെരിയാര്‍ വിഷയം സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകളില്‍ സജീമാകുന്നത് അടുത്തകാലത്തായി സൃഷ്ട്ടിക്കപെട്ട പ്രൊഫൈലുകളില്‍ കൂടിയാണെന്നും , അതില്‍ തന്നെ ഭൂരിഭാഗം കൊച്ചി , ദുബൈ എന്നിവകേന്ദ്രീകരിച്ചാണെന്നും ഇതിനു പിന്നില്‍ ഇന്ത്യാ വിരുദ്ധ ശക്തികളാണെന്നും വരെ പറഞ്ഞു കളഞ്ഞു ...
രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ കൂട്ടത്തില്‍ ഏറ്റവും വൈകാരികമായി പ്രതികരിക്കുന്നവരെ ച്ചിദ്ര ശക്തികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ നിസ്സാരമായി തള്ളി കളയാനാവില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം .എന്ന് വെച്ച് ഡാമിന് ബലക്ഷയമില്ല എന്ന് എങ്ങിനെ പറയാന്‍ കഴിയും , പ്രത്യേകിച്ച് ചപ്പാതിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ഈ വിഷയത്തില്‍ സമരത്തിലായിരുന്നു.
ഡാമിന്റെ ബലക്കുറവ് തന്നെയാണ് അവരെ സമരപാതയിലെതിച്ചത്.
അതുപോലെ തന്നെ മലയാളം ബ്ലോഗ്ഗര്‍മാരുടെ കൂട്ടയ്മയായബൂലോകമാണ് ഓണ്‍ലൈന്‍ രംഗത്ത് മുല്ലപെരിയാര്‍ വിഷയത്തെ സജീവമാകുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് .
മലയാള ബ്ലോഗ്ഗര്‍മാരില്‍ ശ്രദ്ധേയരായകെ പി എസ് , മനോജ് രവീന്ദ്രന് , ജിക്കു വര്‍ഗ്ഗീസ് എന്നിവരുടെ ലേഖനങ്ങള്‍ ഇതില്‍ പ്രസക്തമായതാണ് .
ഇങ്ങിനെയൊക്കെ ആയിരുന്നിട്ടുകൂടി വിദേശതുള്ളവരുടെ പ്രൊഫൈലുകളില്‍ സംശയത്തിന്റെ വിത്തുപാകുന്നത് മിതമായി പറഞ്ഞാല്‍ നീതികരിക്കാന്‍ പറ്റാത്തതാണ് ( ഈയുള്ളവനും ദുബൈയില്‍ ആണ് )
നമുക്കിടയില്‍ തന്നെയുള്ള ഭിന്നാഭിപ്രായങ്ങള്‍ , ഇടുക്കിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് പകരം സമരത്തെ പിറകോട്ടടിക്കാനെ ഉപകരിക്കൂ ..
, ജനപക്ഷത്തു നില്‍ക്കേണ്ട നേതാക്കള്‍ തന്നെ രാഷ്ട്രീയമായ മൈലേജ് മാത്രം ലക്ഷ്യം വെച്ച് തിരിഞ്ഞും മറിഞ്ഞും കളിക്കുമ്പോള്‍ , നാമും പഠിച്ചതല്ലേ പാടൂ ...
ശരിക്കും ഭരണത്തിന് പറ്റിയ പ്രജകളും , പ്രജകള്‍ക്കു പറ്റിയ ഭരണവും ....
ഉള്ളിലെ ചിതറിയ ചിന്തകളൊക്കെ അടുക്കും ചിട്ടയും ഇല്ലാതെ ഇറക്കി വെക്കാനൊരിടം......
Thursday, December 15, 2011
Sunday, November 20, 2011
മുല്ലപെരിയാറും ഗോവിന്ദ ചാമിയും
പൊതുവേ തമിഴ്ജനത ഏതൊരു കാര്യത്തിനും വികാരപരമായി മാത്രം പ്രതികരിക്കുന്നവരാണ്, വിവേകം അതില്‍ കാണാറില്ല , ഉദാഹരണം മുന്‍ മുഖ്യമന്ത്രി MGR മരിച്ചപ്പോള്‍ ഒപ്പം തീകൊളുത്തിയത് കുറച്ചെണ്ണം ഒന്നുമല്ലല്ലോ ...അതുപോലെ സിനിമയില്‍ രജനികാന്ത് മരിച്ചാല്‍ തിയേറ്റര്‍ വരെ കത്തിക്കും എന്നൊരു ചൊല്ലും ഉണ്ട് ,തീവ്രമായ ആതമിഴ് വികാരം പലപ്പോഴും രാഷ്ട്രീയക്കാര്‍ ഫലപ്രദമായി തന്നെ ഉപയോഗിക്കാറുണ്ട് , എന്നാല്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവിടെ രാഷ്ട്രീയ ചേരി തിരിവില്ല .ആര് ഭരിച്ചാലും ഈ വിഷയത്തില്‍ തമിഴ് വികാരം പരമാവധി ആളി കത്തിക്കാനാണ് ശ്രമിക്കാറ്. ഈ ഒരു കോണില്‍ നിന്നുവേണം തമിഴ് ദിനപത്രമായ ദിനമലരിന്റെ ഗോവിന്ദ ചാമി പ്രേമം നോക്കികാണാന്‍...
ഇവിടെ മലയാളി തമിഴനില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട പാഠവും അതാണ് ..,
എന്നുവെച്ചാല്‍ സംസ്ഥാനത്തിന് ഗുണകരാമായ രീതിയില്‍ തമിഴ് വികാരം കത്തിക്കാന്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവര്‍ക്ക് കഴിയുന്നു ..
എം ഡി എം കെ നേതാവ് വൈക്കോ യുടെ ഈ വിഷയത്തിലുള്ള തീവ്ര നിലപാടുകള്‍ നമുക്കറിയാം , മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കുന്നതുവരെ കേരളത്തിലേക്ക് പച്ചക്കറികളും കോഴിയും പാലും അടക്കമുള്ള ചരക്കു നീക്കം തടയണമെന്നാണ് വൈക്കോ പറയുന്നത് , ആ വിഷയത്തിലും മലയാളി പഠിക്കേണ്ടതുണ്ട് .കാര്‍ഷിക വൃത്തിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും ,ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തംനാട് ,പൂര്‍ണ്ണമായും ഒരു ഉഭഭോഗ സംസ്ഥാനമാക്കിയത്തിനു നാം ഇത്രയൊന്നും അനുഭവിച്ചാല്‍ പോര .
എന്തിനും ഏതിനും സമരവും പ്രതിഷേധവും നടത്തുന്ന മലയാളികള്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ വേണ്ടത്ര ബോധാവാനല്ല എന്ന് കരുതേണ്ടിയിരിക്കുന്നു
ലോകത്തെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത ഒരുകരാറിന്റെ പേരില്‍ ഒരു സംസ്ഥാനം നമ്മെ ഭീഷണിപെടുത്തി കാര്യം നേടുമ്പോള്‍ ,നമുക്ക് ഉണ്ടായേക്കാവുന്ന ഭാവിഷ്യതുക്കളെകുറിച്ചെങ്കിലും ഓര്‍ത്തിരിക്കുന്നത് നന്ന് .തമിഴ്നാട് വെള്ളം കൊണ്ട് പോകുന്നതിനെ കുറിച്ചല്ല നമുക്ക് വേവലാതിപെടെണ്ടത്, കാര്‍ഷികവൃത്തി വലിച്ചെറിഞ്ഞ ഒരു ജനതക്ക് വെള്ളം വേണ്ടങ്കിലും അത് വേണ്ടവര്‍ കൊണ്ട് പൊയ്ക്കോട്ടേ , എന്നാല്‍ മുല്ലപെരിയാര്‍ ഈ വിധത്തില്‍ നിലനിന്നാല്‍ കേരളത്തിലെ ജനങ്ങളുടെ ജീവന് അപകടത്തിലാണ്. ചുണ്ണാമ്പും,സുര്‍ക്കിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ഡാമിനും സമാനമായ ഡാമുകള്‍ക്കും വിദഗ്ദര്‍ പറയുന്ന ആയുസ്സ് 50 വര്ഷമാണെങ്കില് മുല്ലപെരിയാര്‍ ഡാമിന്റെ പ്രായം 116 കഴിഞ്ഞു
ഡാം തകര്‍ന്നാല്‍ .ഇടുക്കിയോടു ചേര്‍ന്നു നില്ക്കുന്ന മൂന്നു ജില്ലകള്‍ മുഴുവന്‍ വെള്ളത്തിലാകും എന്ന് വിദഗ്ധര്‍പറയുന്നു .ഭീഷണി മറ്റുജില്ലകള്‍കില്ല എന്നാശ്വസിക്കേണ്ട , ഡാം തകര്‍ന്നാല്‍ കുത്തിയൊഴുകുന്ന വെള്ളം ഇടുക്കി ഡാമിനെ കൂടി തകര്‍ക്കും . കേരളം മുഴുവന്‍ ഇരുട്ടിലാകും
യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന നാഷനഷ്ട്ടങ്ങള്‍ ഊഹിക്കാന്‍ പോലും കഴിയില്ല .വിഷയത്തിന്റെ ഗൌരവം ഇനിയെങ്കിലും നാം മനസ്സിലാകണം ,പ്രത്യേകിച്ച് ഇന്നലെ ഇടുക്കിയിലും മുല്ലപെരിയാര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഉണ്ടായ ഭൂകമ്പവും കൂടി കണക്കിലെടുമ്പോള്‍ .

ഡാമിന്റെ ബലക്ഷയം എന്നത് തമിഴ്നാടിന് വെള്ളം കൊടുക്കാതിരിക്കാന്‍ കേരളം മനപ്പൂര്‍വ്വം പറയുന്നതാണ് എന്നാണ് തമിഴ് ജനത കരുതുന്നത്, അതിന്റെ പ്രതിധ്വനിയാണ് ദിനമലരില്‍ നാം കണ്ടത് ,
കേരളം മുഴുവന്‍ കരഞ്ഞ ദാരുണ സംഭവമാണ് ഷൊര്‍ണൂരിലെ സൗമ്യവധം ,ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് തലയോട് തകര്‍ന്ന പാവം പെണ്‍കുട്ടിയെ കുറ്റികാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി ബലാല്‍സംഗം ചെയ്തു കൊന്ന ക്രൂരന് വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഒരു കോടതിയും നല്‍കില്ല എന്നിരിക്കെ ,ഗോവിന്ദ ചാമിക്ക് കേരള കോടതി വിധിച്ച വധ ശിക്ഷയെ മുല്ലപെരിയാറുമായികൂട്ടികെട്ടാനുള്ള വിലകുറഞ്ഞ രാഷ്ട്രീയത്തെ കേരള ഭരണകൂടം എങ്ങിനെ പ്രതിരോധിക്കും എന്നത് കാത്തിരുന്നു കാണണം .
ഇവിടെയാണ് മലയാളികള്‍ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്
പ്രധാനമായും നാം ചെയ്യേണ്ടത് തമിഴ് ജനതയെ മുല്ലപെരിയാരിന്റെ ഇന്നത്തെ അവസ്ഥയും , ഡാം തകര്‍ന്നാല്‍ കേരളത്തിനു സംഭവിക്കുന്ന ഭീകരമായ വിപത്തിനെയും കുറിച്ച് സാധ്യമായരീതിയിലുള്ള ബോധവല്‍ക്കരണമാണ് , ദിനമലര്‍ പോലെയുള്ള മാധ്യമങ്ങളും രാഷ്ട്രീക്കാരും പറയുന്നത് മാത്രം വിശ്വസിക്കുന്ന ഒരു ജനതയോട് അതത്ര എളുപ്പമുള്ള കാര്യമല്ല എന്നിരുന്നാലും , ദേശീയ മീഡിയകളിലൂടെ സാധ്യമായ പ്രവര്‍ത്തനം ഗവര്‍മെന്റ് തലത്തില്‍ തന്നെ നടത്തപെടേണ്ടതുണ്ട് .
അതിനേക്കാളൊക്കെ പ്രധാനം ഏറ്റവും ചുരുങ്ങിയത് മുഴുവന്‍ മലയാളികളെങ്കിലും ഇതിന്റെ ഭവിഷ്യത്തിനെ കുറിച്ച് മനസിലാക്കുകയും , സോഷ്യല്‍ മീഡിയകളുടെ സാധ്യതകള്‍ ഉപയോഗപെടുത്തിയുള്ള പ്രചരണവും നടത്തലാണ് , അതുവഴി കേരളം മുഴുവന്‍ ഇളകി മറിയട്ടെ, എങ്ങും പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയരട്ടെ ,ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെയും കേന്ദ്ര ഭരണകൂടത്തെയും പിടിച്ചു കുലുക്കുമാറ് മലയാളം ശബ്ദിക്കട്ടെ, എങ്കില്‍ മാത്രമേ മുല്ലപെരിയാര്‍ വിഷയത്തില്‍ കേരളത്തിന് നീതി ലഭിക്കുകയുള്ളൂ ...അല്ലെങ്കില്‍ സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാന്‍ കേരളത്തിലെ മൂന്നു തെക്കന്‍ ജില്ലകള്‍ ഉണ്ടായികൊള്ളണമെന്നില്ല ....
കണ്ണു തുറക്കൂ മലയാളമേ ...നമ്മുടെ കണ്ണുകള്‍ അടയും മുന്‍പ് ...
Friday, September 9, 2011
ചിതറിയ ചിന്തകള്‍ ...
“മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ.. ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും ,
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല ...’’
എല്ലാവര്ക്കും സുപരിചിതമായ പദ്യഭാഗങ്ങള്‍
മഹാബലി എന്ന ചക്രവര്‍ത്തി പണ്ട് കേരള നാടു ഭരിച്ചിരുന്നപ്പോള്‍ നാട്ടില്‍ നിലവിലുണ്ടായിരുന്ന സമാധാനവും സമൃദ്ധി യുമൊക്കെ ആണ് പദ്യത്തിലൂടെ അവതരിപ്പിക്കുന്നത്, അപ്പോള്‍ ഒരു സംശയം, ഇത്രയും നല്ലവനായ ഒരു ഭരണാധികാരിയെ എന്തിനാണ് ഒരു കാര്യവുമില്ലാതെ വാമനന് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്?.മഹാബലി വാമനനോട് ഒരു നീതികേടും കാണിച്ചിട്ടില്ല എന്ന് മാത്രമല്ല ജനങ്ങള്‍ക്കെല്ലാം നീതിമാനായ ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം
ഓണത്തിന്റെ ഐതിഹ്യം വായിച്ചപ്പോള്‍ വെറുതെ വന്ന ഒരു സംശയമാണെങ്കിലും പ്രസക്തമാണെന്നു തോന്നിയതുകൊണ്ടാണ് ഇവിടെ പകര്‍ത്തുന്നത് . ഭൂമിയില്‍ ഒരു അസുര രാജാവിന്റെ സല്‍ഭരണത്തിലും ഐശ്വര്യത്തിലും അസൂയാലുക്കളായ ദേവന്മാര്‍മഹാവിഷ്ണുവിനോട് പരാതി പറയുകയും ,വാമനനായി അവതാരമെടുത്ത വിഷ്ണു മഹാബലിയുടെ മുന്പില് ഭിക്ഷുവായി വരികയും മൂന്നു അടി മണ്ണ് ദാനം ചോതിക്കുകയും രണ്ടു അടി കൊണ്ട് ആകാശവും ഭൂമിയും അളന്നു കഴിഞ്ഞ വാമനനു മൂന്നാമത്തെ അടിക്കായി തന്റെ ശിരസ്സ് കാണിച്ചു കൊടുത്ത മഹാബലിയെ വാമനന് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നുമാണ് ഐതിഹ്യം. അപ്പോള്‍ വീണ്ടും കണ്ഫ്യുഷന് നല്ലവനായ ഒരു ഭരണാധികാരിയോട് ദേവന്മാര്‍ക്കെന്തിനാ അസൂയ..? അതിലും വലിയ കണ്ഫ്യുഷനാണ്, വിഷ്ണുവിന്റെ ദശാവതാര ചക്രത്തില്‍ വാമനനും ശേഷമാണ് പരശുരാമന് അവതരിക്കുന്നത്,ഈ പരശുരാമനാണ് മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കുന്നത് .അപ്പോള്‍ അതിനു മുന്‍പ് ഇല്ലാതിരുന്ന കേരളം എങ്ങിനെയാണ് മഹാബലി ഭരിക്കുന്നത്..? ആ മഹാബലിയെ ചവിട്ടി താഴ്ത്താന്‍ മാത്രമായിട്ടാണല്ലോ വാമനന് അവതരിക്കുന്നത്,
ആകെ മൊത്തം ടോട്ടല്‍ കണ്ഫ്യുഷന് ...
എന്തായാലും കണ്ഫ്യുഷന് ഇല്ലാത്ത എല്ലാവര്ക്കും ഹൃദ്യമായ ഓണാശംസകള്‍...
Friday, August 5, 2011
നോമ്പുകാല ഓര്‍മ്മകള്‍
ആദ്യമായി നോമ്പെടുത്തു തുടങ്ങിയത് എന്നാണൊന്നും ഓര്‍മ്മയില്ല
കുട്ടിക്കാലത്ത്നോമ്പ് എടുക്കുക എന്നത് അത്ര കാര്യമായിഎടുത്തിട്ടില്ലായിരുന്നു .
എന്തായാലും മുഴുവന്‍നോമ്പും എടുത്ത് തുടങ്ങിയത് കുറെ കൂടി മുതിര്‍ന്ന തിനു (ഏകദേശം പത്താം ക്ലാസ്സ് ) ശേഷം തന്നെയാണ് . നോമ്പെടുത്തു തുടങ്ങിയ ശേഷം ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.രസകരമായ പല സംഭവങ്ങളും ഓര്‍മ്മയിലുണ്ട് . .ഞങ്ങളുടെ അടുത്തുള്ള (പണ്ടത്തെ കടപ്പായി ഇന്നത്തെ തെക്കെക്കാട്) ചെറിയ നിസ്ക്കാര പള്ളിയില്‍ എല്ലാവരും കൂടും ,
കാരണം അവിടെ എല്ലാദിവസവും (നോമ്പുമാസം മുഴുവനും) നല്ല “ഫുഡ്’ ആയിരിക്കും ഓരോ ദിവസവും ഓരോ വീട്ടുകാര്‍ സ്പോണ്സര് ചെയ്യും....
ഫുഡ് അടി ഒരു മല്‍സരമായി എടുത്തിട്ടുള്ള എന്റെ ഒരുപാടുകൂട്ടുകാര്‍ ഉണ്ട് .അവരില്‍ പ്രധാനികള്‍ ആണ് മുജീബും അലിയും. രണ്ടുപേരും നല്ല ഫുഡിസ്റ്റുകള്‍ ആണ്.മുജീബ് ഒരു ദിവസം 12 പൊറോട്ട തിന്നാല്‍ അലി പിറ്റേന്ന്13 എണ്ണം അടിക്കും. തീരെ മോശമല്ലാത്ത ഒരുസ്ഥാനം ശംസുവിനും ഉണ്ട്.അദ്ദേഹത്തെ പറ്റിയ്യാണ് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്, ടിയാന് എന്റെ കസിന് ബ്രദര്‍ ആണ് .എന്ന് വെച്ചാല്‍ എന്റെ കുഞ്ഞമ്മായിയുടെ മകന്.. ചെറുപ്പത്തില്‍ എല്ലാ തരികിടയും കൈയിലുള്ള ആളായിരുന്നു ( ഇപ്പോള്‍ മൂന്ന് മക്കളുടെ പിതാവ്, )
നോമ്പെടുക്കുന്ന കാര്യത്തില്‍ പുള്ളിക്ക് അത്ര വലിയ പ്രിയം ഒന്നുംഇല്ലായിരുന്നു (ഇപ്പോള്‍ ഉണ്ട് കേട്ടോ ) കുഞ്ഞമ്മായി ആണെങ്കില്‍ ഇവന് നോമ്പെടുക്കാന്‍ വേണ്ടിഅവന്റെ എല്ലാ ഡിമാണ്ടുകളും അംഗീകരിക്കും .അന്നൊക്കെ ഹോര്‍ലിക്ക്സ് ആണ് ഏറ്റവും മുന്തിയ പോഷക പാനീയം. ഷംസുവിന് നോമ്പുനോക്കണമെങ്കില്‍ ഹോര്‍ലിക്ക്സ് നിര്‍ബന്ധമാണ് .അത്താഴത്തിനാണെങ്കില്‍ ഓംലെറ്റ് കൂടിയേതീരൂ .പാവം കുഞ്ഞമ്മായി ,അവര്‍ ഇവനുവേണ്ടി പാതിരാവില്‍ എണീറ്റ് എല്ലാ വിഭവങ്ങളും ഉണ്ടാക്കി കൊടുക്കും ,അങ്ങിനെ ഷംസുവിന്റെ നോമ്പ് വളരെ സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്നു. മറ്റുള്ളവര്‍ നോമ്പിന്റെ ക്ഷീണത്തില്‍ നടക്കുമ്പോഴും ഷംസു നല്ല ഉഷാറിലായിരുന്നു. അങ്ങിനെ ഇരിക്കെ , ഒരു ദിവസം ഞാനും അവനും കൂടി ഞങ്ങളുടെ സ്വന്തം “സിറ്റിയായ” വട്ടംപാടം സെന്ററില്‍ എന്തോ ആവശ്യത്തിന് പോയിരുന്നു.
തിരിച്ചു വരുമ്പോള്‍ വട്ടംപാടത്തെ ഫൈമസ് ആയ പ്രിയ ഹോട്ടല്‍സിന്റെ
മുന്നില്‍ എത്തിയപോള്‍ കടയുടമ കാര്ത്തികേയന് ചേട്ടന് ചാടിയിറങ്ങി
ഷംസൂ ,പറ്റുതീര്‍ക്കുന്നില്ലേ എന്ന് വിളിച്ചു ചോതിക്കുന്നുണ്ട് ,ഇവനാണെങ്കില്‍ ഞാന്‍ അറിഞ്ഞാലോ എന്ന് ഭയന്ന് ഒന്നുംഅറിയാത്തപോലെ മുന്നോട്ട് പോകുക തന്നെയാണ് .സംഭവം എന്താണെന്നു അറിയാന്‍ ഞാനും തീരുമാനിച്ചു.അപോഴല്ലേ സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടുന്നത് .
ഇവന് എല്ലാ ദിവസവും നോമ്പെടുക്കും,ഉച്ചക്കും രാവിലെയും ഹോട്ടലില്കയറി ഫുഡും അടിക്കും. അങ്ങിനെ വന്നപൈസയുടെ കണക്കാണ് കാര്ത്തികേയന് ചേട്ടന് വിളിച്ചു ചോതിച്ചത്. പിന്നെ എന്റെ കയ്യിലല്ലേ കിട്ടിയത് ,കിട്ടിയ അവസരം ഞാന്‍ പാഴാക്കിയില്ല,നേരെ വന്നു കൂട്ടുകാരോടൊക്കെ പറഞ്ഞു, കൂടുതല്‍ ആരോടും പറയേണ്ടി വന്നില്ല റസാക്കിനോട് മാത്രം പറഞ്ഞാല്‍ പോരെ, ബാക്കി അവന് നോക്കിക്കോളും
പിന്നത്തെ കാര്യം പറയേണ്ടല്ലോ ഷംസുവിനെ അവര്‍ എല്ലാവരും കൂടി പൊരിച്ചു. പക്ഷേ കുഞ്ഞമ്മായിയോടു മാത്രം ഇത് പറഞ്ഞില്ല. പാവം അവര്‍ പിറ്റേ ദിവസവും ഇവന്നു വേണ്ടി മുട്ടയും ഹോര്‍ലിക്ക്സും ഉണ്ടാക്കിയിരിക്കാം...
Thursday, July 21, 2011
കൈരളിയോട്...
ഒരാഴ്ചയായി മനസ്സിന് വല്ലാത്തൊരു ഭാരം തോന്നി തുടങ്ങിയിട്ട് .കഴിഞ്ഞ വാരത്തിലെ പത്രവാര്‍ത്ത വായിച്ചത് മുതല്‍ ഉള്ളില്‍ ഒരുവിങ്ങല്‍.
എന്തൊക്കെയോ എഴുതണമെന്നുണ്ട് ,സത്യത്തില്‍ എന്തെഴുതണം എന്ന് മറന്നു പോയിരിക്കുന്നു
ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ അനുദിനം മലീമസമാക്കപെട്ടു കൊണ്ടിരിക്കുന്ന കേരളീയമനസ്സിനെ കുറിച്ച് എന്ത് പറയാനാണ്.പത്തു വയസ്സുകാരന്‍അഞ്ചാം തരം വിദ്യാര്‍ഥി മുതല്‍എഴുപതൊന്നു വയസ്സുള്ള പടു കിഴവന്മാര് വരെ കാമാര്‍ത്തിപൂണ്ടകണ്ണുകളോടെമാത്രം നമ്മുടെ പെണ്മക്കളെ വേട്ടയാടാന്‍ പുറപെട്ടിരിക്കുന്ന ഈ ആസുരകാലത്തെ പറ്റി എന്തെഴുതാനാണ്.?
നടുക്കുന്ന വാര്‍ത്തകളാണ് ഇന്ന് നമുക്ക് ചുറ്റും.പത്തു വയസ്സുകാരന് തന്റെ കാമപൂര്ത്തീകരണത്തിനിടയില് അഞ്ചു വയസ്സുകാരിയെ കൊന്നു കളഞ്ഞിരിക്കുന്നു, ഒരു മാസംമുന്‍പ് ഒരു പതിമൂന്നു വയസ്സുകാരന് മറ്റൊരു പിഞ്ചു പൈതലിനെ ഇതുപോലെ അതി ദാരുണമായി കൊലപെടുത്തിയ വാര്‍ത്തയും നാംകണ്ടു . രണ്ടും സമാനമായ സംഭവങ്ങളാണ്. എങ്ങിനെ ഈ ചെറു ബാലന്മാര്ക്ക് ഇത്തരം ലൈംഗിക അരാജകത്വവും അക്രമവാസനയും ഉണ്ടായി. അറസ്റ്റിലായ ബാലന്മാര് പറഞ്ഞ കഥ കേള്ക്കുംപോളാണ് നാം കൂടുതല്‍ഞെട്ടുന്നത്. പത്തു വയസ്സുകാരന് പയ്യന് ,തന്റെ പിതാവ് കാണാന്‍ ഉപയോഗിച്ചിരുന്ന നീല ചിത്രങ്ങളാണ് ഈ രംഗത്തേക്കുള്ള വഴികാട്ടി. പിതാവ് കാണുമ്പോള്‍ ഒളിഞ്ഞു നോക്കുകയും,അവര്‍ ഇല്ലാത്തസമയങ്ങളില്‍ തനിച്ചിരുന്നു കാണുകയും പതിവായിരുന്നു .സ്ക്രീനില്‍ കണ്ട രംഗംങ്ങള്‍ പ്രാവര്‍ത്തിക മാക്കാനുള്ള വ്യഗ്രതകൊടുവില്‍ പൊലിഞ്ഞു പോയത് ഒരു പിഞ്ചുകുഞ്ഞ്. പതിമുന്നുവയസ്സുകാരന്‍ തന്റെ കൂട്ടുകാരന്റെ മൊബൈല്‍ ഫോണില്‍ കണ്ട രതി രംഗങ്ങളാണ് പ്രചോതനമായതെങ്കില്‍ , നാം ഉറക്കെ ചിന്തികേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എവിടെ എത്തിനില്‍ക്കുന്നു പ്രബുദ്ധമലയാളീ സമൂഹം ? ആരാണീ ധാര്‍മിക തകര്‍ച്ചക്ക് ഉത്തരവാദി.?
നാം ഓരോരുത്തര്‍ക്കും കൈ കഴുകി മാറിനില്‍ക്കാന്‍സാധ്യമല്ല
പ്രായപൂര്‍ത്തി ആകാത്ത സ്വന്തം മകളെ , ജന്മം നല്കിയ പിതാവുതന്നെ കാമ വെറിയന്മാര്ക്ക് എറിഞ്ഞുകൊടുത്ത വാര്‍ത്ത കോതമംഗലം കേസില്‍ നാം കണ്ടതാണ് . ചുരുക്കത്തില്‍ പറഞ്ഞാല്‍ പെണ്‍കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ പിതാവിനെ പോലും സംശയത്തോടെ നോക്കേണ്ട ഗതികേടിലേക്ക് കേരളത്തിലെ അമ്മമാര്‍ എത്തിച്ചേര്‍ന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല..? എന്താണ് നമുക്ക് പറ്റിയത്. രക്തബന്ധങ്ങളുടെ വിലപോലും തിരിച്ചറിയാതാകുമാറ് നാം ഭ്രാന്തമായ ലൈംഗിക ദുര്‍വികാരതിനു അടിമകളായി..? സംശയിക്കേണ്ടിയിരിക്കുന്നു, അറുപത്തഞ്ചു വയസ്സായ സ്വന്തം വൃദ്ധ മാതാവിനെ, അയല്കാരന് കൂട്ടികൊടുക്കുക മാത്രമല്ല എതിര്‍ത്തപ്പോള്കീഴടക്കാന്‍വരെ സഹായിച്ച മകനെ പറ്റി നാം വായിച്ചതും ഈ അടുതാണല്ലോ.കേരളം കാണാന്‍ വന്ന ഒരു തമിഴ് കുടുംബത്തിലെ അച്ഛനെ കെട്ടിയിട്ട് അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്ത മനുഷ്യമൃഗങ്ങളുടെ പ്രവര്‍ത്തി യുട്യൂബില്‍ പറന്നു നടന്നിരുന്നതും നമുക്ക് മറക്കാറായിട്ടില്ല. അവസാനം പ്രാണരക്ഷാര്‍ത്ഥം ഓടുന്ന അര്‍ദ്ധ നഗ്ന യായ ആ അമ്മ യുടെ ചിത്രം ഇന്നും നെഞ്ചിനുള്ളില്‍ ആഴമുള്ള ഒരു മുറിവായി കിടക്കുന്നു.പട്ടാപകല്‍ ഭര്‍ത്താവിനൊപ്പം ബസ്സ് കാത്തു നിന്ന ഭാര്യയെ തട്ടിക്കൊണ്ടുപോയ കഥകളും നാം കേട്ടു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ പീഡനകഥകളുടെ മെഗാസീരിയലുകള്‍ തന്നെയായിരുന്നു കടന്നുപോയത്. ബസ്സിലെ “കിളി” മുതല്‍ രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍വരെ അനേകം ബാലികമാരെ ചവച്ചുതുപ്പി. കിളിരൂര്‍,കവിയൂര്‍, കോതമംഗലം,
പറവൂര്‍ പട്ടികനീണ്ടുകൊണ്ടേ ഇരിക്കുമ്പോള്‍ നാം ഭയക്കേണ്ടി ഇരിക്കുന്നു . എങ്ങിനെ നമ്മുടെ പെണ്മക്കളെ സ്കൂളില്‍ അയക്കും എങ്ങിനെ നമ്മുടെ സഹോദരിമാര്‍ പുറത്തിറങ്ങും ?
കൊട്ടിഘോഷിക്കപെട്ട കേരള തനിമയും സംസ്ക്കാരവും എങ്ങിനെയാണ് ഇത്രയും മലീമസമാക്കപെട്ടത് , ? കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഒരുപാട് പറയേണ്ടി വരും
അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകള്‍ ഗുണം പോലെ തന്നെ ,നാംപവിത്രമെന്നു കരുതിയിരുന്ന ധാര്‍മിക ബോധത്തിന്റെ കടക്കല്‍വെച്ച കോടാലി കൂടിയാണെന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നു. അന്തമായ പടിഞ്ഞാറന്‍ അനുകരണവും,അമിതമായ സ്വാതന്ത്ര്യവും നമ്മെ എവിടെ കൊണ്ടെത്തിച്ചു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
കുറച്ചുകാര്യങ്ങളിലെങ്കിലും ഒരു നിയന്ത്രണം അനിവാര്യമാണെന്ന് ഇപ്പോള്‍പലരും അഭിപ്രായപെട്ടുകൊണ്ടിരിക്കുന്നു.എല്ലാം കച്ചവട കണ്ണുകളോടെ മാത്രം നോക്കികാണുന്ന ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്കും ഈ മൂല്യച്യുതിയില് വലിയൊരു പങ്കുണ്ട് . ഏറ്റവുംചുരുക്കിപറഞ്ഞാല് ഒരു ഡിയോറണ്ട് പരസ്യം മാത്രം മതി ഉദാഹരണത്തിന്.
അന്തമായ അനുകരണവും അമിത സ്വാതന്ത്ര്യവും സ്വന്തം സംസ്ക്കാരം തന്നെ ഇല്ലാതാക്കിയ ഒരു ഏഷ്യന്‍ രാജ്യത്തെ പെണ്മണികളെ കാണുമ്പോള്‍ , ഈപ്രവാസ ലോകത്തിരുന്നു ഒരല്പം അഹങ്കാരതോട് കൂടി വാചക മടിച്ചിരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഈ പീഡനപരമ്പരകള്‍ എന്നോര്‍ത്ത് തലകുനിഞ്ഞു പോകുന്നു .
തീര്‍ച്ചയായും പ്രതിവിധികള്‍ നാംതന്നെ കണ്ടതേണ്ടിയിരിക്കുന്നു
വ്യക്തികള്‍ചേര്‍ന്ന് കുടുംബവും ,കുറെ കുടുംബങ്ങള്‍ ചേര്‍ന്ന് ഒരു സമൂഹവുമുണ്ടാവുന്നു. എന്ന് വെച്ചാല്‍ നല്ല വ്യക്തികള്‍ഉണ്ടായാല്‍ നല്ല കുടുംബവും, നല്ലകുടുംബങ്ങള്‍ ഉണ്ടായാല്‍ നല്ല സമൂഹവും ഉണ്ടാവും.
അതിനാല്‍ വ്യക്തി കേന്ദ്രീകൃതമായ ബോധവല്‍ക്കരണത്തിന് നാം ഊന്നല്‍ നല്കേണ്ടിയിരിക്കുന്നു.മത-സാമൂഹിക-സാംസ്ക്കാരിക സംഘടനകളുടെ ഇനിയുള്ള ശ്രദ്ധ ഈ വിഷയത്തിലേക്കായിരിക്കട്ടെ ...
Monday, July 11, 2011
പ്രണയം
പ്രണയം.
അർത്ഥം തികയാത്ത ചിലയക്ഷരങ്ങള്‍.
പൂര്‍ണമാവാത്ത അക്ഷരങ്ങളുടെ പൊരുള്‍ തേടി ഞാന്‍ അലഞ്ഞു കൊണ്ടേയിരുന്നു.
ആരും പറഞ്ഞില്ല എന്താണു പ്രണയം?
കാശ്മീരിന്റെ താഴ്വരകളിലും താജ്മഹലിന്റെ ചാരെയും ഞാന്‍ അന്വേഷിച്ചു
ആരും പറഞ്ഞില്ല , എന്താണു പ്രണയം?
പാരീസിലെ സന്ധ്യകളിലും റോമിലെ പ്രഭാതങ്ങളിലും ഞാൻ അലഞ്ഞു.
ആരും പറഞ്ഞില്ല എന്താണ് പ്രണയം?
വോള്‍ഗാ നദിക്കരയിലും, നൈലിന്റെ തീരെയും ഞാന്‍ തിരഞ്ഞുനടന്നു
ആരും പറഞ്ഞില്ല. എന്താണു പ്രണയം?
ഒടുവില്‍ പൂര്‍ണമാവാത്ത അക്ഷരങ്ങളുടെ അർത്ഥം തേടി ഞാന്‍ എത്തിചേര്‍ന്നു
ഈ സെമിത്തേരിയിലും.
ഇവിടെ, കാലം പ്രണയിച്ചവരുടെ
ശവകുടീരങ്ങളിലിടാന്‍
പുഷ്പഹാരങ്ങളില്ലായിരുന്നു കയ്യില്‍ ....
Subscribe to:
Posts (Atom)
പഥികൻ
നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...
-
എനിക്കൊരു ഒരു യാത്ര പോകണം തനിയെ ഒരു യാത്ര പോകണം മനം മടുപ്പിക്കുന്ന ബില്ലിംഗ് റിപ്പോർട്ടുകൾ ഉപേക്ഷിച്ച് രക്ത സമ്മർദ്ദം സമ്മാനിച്ച ഫോൺ കോളുക...
-
നാടെങ്ങും ബഹളമയമായിരുന്നു .. ഡാം തകര്‍ന്നാല്‍ ഉണ്ടാവുന്ന വിപത്തുകളെ പറ്റി ഭൂരിഭാഗം മലയാളികളും ഉത്കണ്ഠകുലരായിരുന്നു ..കേരള ജനതയുടെ ജീവന് സുരക...
-
യമലോകത്ത്ആത്മാക്കളെല്ലാം വലിയ സന്തോഷത്തിലാണ് , ഒരു വര്‍ഷമായി കാത്തിരുന്ന ആ ദിവസം നാളെയാണ് . വര്‍ഷത്തില്‍ ഒരിക്കല്‍ സ്വന്തം വീടുകളില്‍ പോയി...